Black moneyവാഷിങ്ടണ്‍: രാജ്യത്തിനു പുറത്തേക്കുള്ള കള്ളപ്പണ ഒഴുക്കില്‍ ഇന്ത്യ നാലാംസ്ഥാനത്ത്. 2004 മുതല്‍ 2013 വരെ പ്രതിവര്‍ഷം 5100 കോടി ഡോളര്‍ (ഏകദേശം 3.4 ലക്ഷം കോടി രൂപ) വീതമാണ് ഇന്ത്യക്കു പുറത്തേക്കു പോയത്. ഇന്ത്യയുടെ പ്രതിരോധബജറ്റ് പോലും 5000 കോടി ഡോളറിനു താഴെയാണ്. ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റി എന്ന, വാഷിങ്ടണ്‍ ആസ്ഥാനമായ സംഘടനയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
 
പട്ടികയില്‍ 13,900 കോടി ഡോളറുമായി ചൈനയാണ് ഒന്നാമത്. 10,400 കോടി ഡോളറുമായി റഷ്യ രണ്ടാമതും 5280 കോടി ഡോളറുമായി മെക്‌സിക്കോ മൂന്നാമതുമാണ്.
 
നികുതിവെട്ടിപ്പിലൂടെയും അഴിമതി, അനധികൃതപ്രവര്‍ത്തനങ്ങള്‍, കുറ്റകൃത്യങ്ങള്‍ എന്നിവയില്‍നിന്നും ലഭിക്കുന്ന പണമാണ് ഇത്തരത്തില്‍ കള്ളപ്പണമായി മറ്റു രാജ്യങ്ങളിലേക്കു കടത്തുന്നത്. 2013-ല്‍ മാത്രം വികസ്വരരാജ്യങ്ങളില്‍നിന്ന് 1.1 ലക്ഷം കോടി ഡോളര്‍ ഇത്തരത്തില്‍ വിദേശങ്ങളിലേക്കൊഴുകിയിട്ടുണ്ട്. 2004-2013 കാലയളവില്‍ ഇന്ത്യയില്‍നിന്നുമാത്രം 51,000 കോടി ഡോളര്‍ കടത്തിയതായും റിപ്പോര്‍ട്ട് പറയുന്നു. വികസ്വരരാജ്യങ്ങള്‍ നേരിടുന്ന സാമ്പത്തികപ്രതിസന്ധിക്ക് പ്രധാന കാരണം കള്ളപ്പണമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.